കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സൊസൈറ്റിയുടെ മറവിൽ ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ്.
വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിപ്പുകാരായ സുധീർ കുമാർ, പ്രീന, റിനീഷ്, ബഷീർ അഹമ്മദ്, അബ്ദുൽ മജീദ് എന്നീ അഞ്ച് പേർക്കെതിരെ വടകര പൊലീസ് കേസെടുത്തു. മുട്ടുങ്ങൽ സ്വദേശി അമ്മദിന്റെ പരാതിയിലാണ് നടപടി.
2020 നവംബർ മുതൽ പലതവണകളായി അമ്മദും കുടുംബവും സൊസൈറ്റിയിൽ നിക്ഷേപിച്ച പണവും സ്വർണ്ണവുമടക്കം 1.20 കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരികെ നൽകാതെ പ്രതികൾ വിശ്വാസവഞ്ചന കാട്ടിയെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മേയ് 29-ന് നിക്ഷേപകനായ ഇബ്രാഹിം ഹാജി, സുധീർ കുമാറിന്റെ വീടിന് മുന്നിലെത്തി തീക്കൊളുത്തി മരിച്ച സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് കാരണമായിരുന്നു.
കേസിൽ സൊസൈറ്റി മുൻ പ്രസിഡൻ്റും ഡിസിസി സെക്രട്ടറിയുമായ സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൊസൈറ്റി സെക്രട്ടറി പ്രീനയാണ് കേസിലെ രണ്ടാം പ്രതി .റെനീഷിൻ്റെ അറസ്റ്റോടെ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.
