കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ നിർണ്ണായക ശബ്ദസന്ദേശം പുറത്ത്. വ്യാജ സ്ക്രീൻഷോട്ട് താൻ ഷെയർ ചെയ്തിട്ടുണ്ടെന്ന് ജിതിൻ സമ്മതിക്കുന്നതാണ് വാട്സ്‌ആപ്പ് സന്ദേശം.
സാധാരണ രീതിയിൽ എല്ലാ സന്ദേശങ്ങളും ഷെയർ ചെയ്യാറുള്ളതാണെന്നും അങ്ങനെ ഷെയർ ചെയ്തപ്പോൾ പറ്റിപ്പോയതാണെന്നും ജിതിൻ പറയുന്നുണ്ട്. പോലീസിന്റെ ചോദ്യം ചെയ്യലിലും ഈ കാര്യം പറഞ്ഞിരുന്നുവെന്നും താൻ നൽകിയ മൊഴി പുറത്തുവിടണമെന്നും ജിതിൻ ആവശ്യപ്പെടുന്നു.
അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് ഈ ശബ്ദസന്ദേശം പുറത്തുവന്നത്. സ്ക്രീൻഷോട്ട് താൻ പത്ത് പേർക്കെങ്കിലും അയച്ചുകൊടുത്തതായി തെളിയിക്കാൻ ജിതിൻ പോലീസിനെ വെല്ലുവിളിച്ചിരുന്നു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമുള്ള ജിതിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. അതേസമയം, ജിതിൻ ഫോൺ റീസെറ്റ് ചെയ്ത് പ്രധാന തെളിവുകൾ നശിപ്പിച്ചതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ജിതിനോ സഹായിയോ ആകാം ഈ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതിനിടെ, കേസിൽ ആരോപണവിധേയനായ ഡിവൈഎഫ്ഐ മുൻ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
അറസ്റ്റിനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് റിബേഷ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്കിടയിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഇടത് അനുകൂല ഗ്രൂപ്പുകളിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
