Site icon Fourteen Kerala – 14 Kerala News

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് ; കുറ്റപത്രം സമർപ്പിച്ചു

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം സമർപ്പിച്ചു. സംഭവത്തിൽ ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. 5 കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ 2021 മുതൽ തുടങ്ങിയ ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മരണഭയം ഉണ്ടാക്കും വിധം കുട്ടിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. സംഭവത്തിൽ ബാലനീതി നിയപ്രകാരവും കേസെടുത്തിട്ടുണ്ട് . എന്നാൽ ഓയൂർ പ്ലാൻ വിജയിച്ചാൽ മറ്റ് കുട്ടികളേയും തട്ടി കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു . ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാർ, ഭാര്യ എം.ആർ.അനിതാകുമാരി, മകൾ പി.അനുപമ എന്നിവർ മാത്രമാണ് പ്രതികൾ. ആറുവയസുകാരിയുടെ സഹോദരനാണ് കേസിലെ ഏക ദൃക്‌സാക്ഷി.

കൂടാതെ 160 സാക്ഷികളുണ്ട്. 150 തൊണ്ടി മുതലുകൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുകയും ചെയ്തു . മോചനദ്രവ്യം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് അനിത കുമാരിയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. മറ്റ് ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 72 ആം നാളിലാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.എം.ജോസിന്‍റെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗ സംഘമാണ് അന്വേഷിച്ചത്. തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെയും കേസില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.

Exit mobile version