Site icon Fourteen Kerala – 14 Kerala News

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ്; പ്രതിയായ യുവാവിനെ വെറുതേവിട്ടു

വടകര: വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിൽ പ്രതിയായ യുവാവിനെ വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശി നാരായൺ സതീഷിനെയാണ് വടകര ജില്ല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ജോജി തോമസ് കുറ്റക്കാരനല്ലെന്നുകണ്ട് വെറുതേവിട്ടത്. വടകര ഡി.ഇ.ഒ ഓഫീസ്, എൽ.എ എൻ.എച്ച് ഓഫീസ്, എടോടിയിലെ സ്വകാര്യ കെട്ടിടം എന്നിവിടങ്ങളിലെ തീവെപ്പ് കേസിലും ഇയാളെ വെറുതേവിട്ടു.

കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. സി.സി.ടി.വി. ദൃശ്യം ഹാജരാക്കിയെങ്കിലും ഇതിൽ ആളെ വ്യക്തമാകുന്നില്ലെന്നായിരുന്നു പരിശോധനാ ഫലം. ഇത് കേസിൽ നിർണായകമായി. 2021 ഡിസംബർ 17-നാണ് താലൂക്ക് ഓഫീസ് തീപിടിച്ച് നശിച്ചത്.

ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളും ഫർണിച്ചറും കെട്ടിടവും കത്തിനശിച്ചു. നാരായണ സതീഷ് താലൂക്ക് ഓഫീസ് വരാന്തയിൽ കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ തീ പടർന്നെന്നാണ് കേസ്. പ്രതിക്കുവേണ്ടി ലീഗൽ സർവീസ് കമ്മിറ്റി നിയോഗിച്ച പി.വി. സത്യപ്രസാദാണ് ഹാജരായത്.

Exit mobile version