താമരശ്ശേരി: നിയമപ്രകാരമുള്ള ലൈസൻസും അനുമതികളും ഇല്ലാതെ പ്രവർത്തിച്ചിരുന്ന താമരശ്ശേരി ചുങ്കത്തെ മത്സ്യ മൊത്തകച്ചവട മാർക്കറ്റ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും പോലീസ് അകമ്പടിയോടെ എത്തിയാണ് മാർക്കറ്റ് സീൽ ചെയ്തത്.
കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ ഉടമ ഹൈക്കോടതിയെ സമീപിച്ചെങ്കിലും രേഖകളിൽ വയലായ ഭൂമി തരം മാറ്റിയ രേഖകൾ സമർപ്പിക്കാൻ സാധിക്കാതെ വന്നതിനാൽ സ്റ്റേ ലഭിച്ചിട്ടില്ല. കോഴിക്കോട് സ്വദേശികളായ സി.എം ഷാഫിയടക്കം പത്തോളം പേരാണ് മാർക്കറ്റിനെതിരെ കോടതിയെ സമീപിച്ചത്. മാർക്കറ്റ് അടച്ചു പൂട്ടിയതോടെ പ്രദേശത്തെ നൂറിലധികം തൊഴിലാളികൾ പെരുവഴിയിലായ അവസ്ഥയാണുള്ളത്.
