Site icon Fourteen Kerala – 14 Kerala News

സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യപേക്ഷ കോടതി തളളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള പോക്സോ കോടതിയാണ് ജാമ്യം നിഷേധിച്ചത്.
ഡി. വൈ. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ കെ.അരുൺ ഉൾപ്പടെ നാല് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സംഭവം. മെഡിക്കല്‍ കോളജിന്‍റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലെ പ്രധാനി ആരോഗ്യ വകുപ്പിന് കീഴില്‍ ശമ്പളം വാങ്ങിയിരുന്ന വ്യക്തിയെന്ന കാര്യമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഒന്നാം പ്രതിയും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ കെ അരുണ്‍ ആരോഗ്യ വകുപ്പിന് കീഴില്‍ മെഡി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനായി വര്‍ഷങ്ങളായി ജോലി ചെയ്തു വന്ന വ്യക്തിയാണ്. എന്നാല്‍ ആറ് മാസമായി അരുൺ ജോലിക്ക് വരുന്നില്ലെന്നാണ് മാനേജരുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ പട്ടികയില്‍ നിന്ന് അരുണിന്‍റെ പേര് നീക്കിയിട്ടില്ലെന്നും മാനേജര്‍ വ്യക്തമാക്കി. അതേസമയം സംഭവം നടന്ന് ഏഴ് ദിവസമായിട്ടും കോഴിക്കോട് സിറ്റി പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല.

Exit mobile version