Site icon Fourteen Kerala – 14 Kerala News

ക്രഷർ തട്ടിപ്പ് കേസ്; പി വി അൻവറിന് അനുകൂലമായി വീണ്ടും റിപ്പോർട്ട് നൽകി ക്രൈംബ്രാ‌‌‌ഞ്ച്

കോഴിക്കോട്: ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎക്ക് അനുകൂലമായി വീണ്ടും റിപ്പോർട്ട് നൽകി ക്രൈംബ്രാ‌‌‌ഞ്ച്. ബൈൽത്തങ്ങാടി ക്രഷർ തട്ടിപ്പ് കേസിൽ മഞ്ചേരി സിജെഎം കോടതിയിലാണ് ക്രൈംബ്രാ‌‌‌ഞ്ച് ഡി വൈ എസ് പി പി വിക്രമൻ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് സിവിലാണെന്നും ക്രിമിനൽ കേസായി പരിഗണിക്കേണ്ടെന്നും കാണിച്ചാണ് റിപ്പോർട്ട് നൽകിയത്. നേരത്തെ സമാനമായ റിപ്പോർട്ട് കോടതി മടക്കിയിരുന്നു. 

മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും  സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ്  പി വി അന്‍വര്‍ മലപ്പുറം പ്രവാസി എന്‍ജിനീയര്‍  നടുത്തൊടി സലീമില്‍ നിന്നും 1 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.  ക്രഷറും സ്ഥലവും 2.60 കോടി രൂപക്ക് കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിമില്‍ നിന്നും പി വി അന്‍വര്‍ വിലക്കുവാങ്ങിയതിന്റെ കരാറും ക്രൈം ബ്രാഞ്ച് ഹാജരാക്കിയിട്ടുണ്ട്. 

കഴിഞ്ഞ സെപ്തംബര്‍ 30ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ്പി  കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന് കടകവിരുദ്ധമാണ് പുതിയ റിപ്പോർട്ടിലെ കണ്ടെത്തൽ. വഞ്ചനാകുറ്റത്തിന് ഐ.പി.സി 420 പ്രകാരം ജാമ്യമില്ലാവകുപ്പില്‍ ഏഴു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അന്‍വറിനെതിരെ ചുമത്തിയിരുന്നത്. എം.എല്‍.എയുടെ  അറസ്റ്റ്  ഒഴിവാക്കാനാണ്  ക്രൈം ബ്രാഞ്ച് കേസ് സിവില്‍ സ്വഭാവമെന്ന് കാണിച്ച്  രണ്ടാമതും റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സൂചന.

Exit mobile version