വടകര: ട്രെയിൻ മാർഗം കടത്തുകയായിരുന്ന ലഹരിവസ്തുക്കളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ജാർഖണ്ഡ് ദിയോഘർ ജില്ലയിലെ ചോംഗഖർ സ്വദേശി സഫറുദ്ദീൻ അൻസാരിയാണ് 110 കിലോഗ്രാം നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി വടകര പൊലീസിന്റെയും ആർ.പി.എഫിന്റെയും പിടിയിലായത്.
മംഗലാപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതി, വടകര സ്റ്റേഷനിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ലഹരി അടങ്ങിയ ബാഗുകൾ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്റ്റേഷനിലെ ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, ട്രെയിൻ വടകര സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയെ സാഹസികമായി പുറത്തിറക്കുകയായിരുന്നു. തുടർന്ന് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ ലഗേജുകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ഇയാൾ ആർക്കുവേണ്ടിയാണ് ലഹരി എത്തിച്ചതെന്നും ഇതിന് പിന്നിലെ മറ്റ് കണ്ണികൾ ആരൊക്കെയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർ.പി.എഫ്.എ.എസ്.ഐ പി.പി. ബനീഷ്, വടകര എസ്.ഐ ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
