നാദാപുരം: ഫോൺ റിംഗ് ചെയ്യുമ്പോഴൊക്കെ താഹിറയുടെ ഉള്ളൊന്ന് പിടയും അജ്ഞാത നമ്പറാണെങ്കിൽ ആ മറുതലയ്ക്കൽ തന്റെ പ്രിയപ്പെട്ട മകന്റെ ശബ്ദമായിരിക്കുമോ എന്ന പ്രതീക്ഷയിൽ കാത്തിരിപ്പിന് തുടങ്ങിയിട്ട് എട്ടു വർഷമായി. 2018 മേയ് 5-നാണ് നാദാപുരം വാണിമേൽ ഒലിയോട്ടു സമീപം വടേക്കണ്ടി അസീസിന്റെയും താഹിറയുടെയും മകൻ മുഹമ്മദ് അസ്‌ലഹിനെ കാണാതായത്.
പത്താം ക്ലാസും പ്ലസ്ടുവും വിജയകരമായി പൂർത്തിയാക്കി ബിരുദ പഠനത്തിന് ചേർന്നതായിരുന്നു അസ്‌ലഹ്. എന്നാൽ പഠനം പുരോഗമിക്കുന്നതിനിടയിൽ അസ്‌ലഹിൽ ചെറിയതോതിലുള്ള മാനസിക അസ്വസ്ഥതകൾ പ്രകടമായി തുടങ്ങി. തുടർന്ന് ഇതിനായി ചികിത്സ തേടിവരുന്നതിനിടയിലാണ് അസ്‌ലഹിനെ കാണാതാകുന്നത്. കുടുംബത്തിലെ നാല് മക്കളിൽ രണ്ടാമനും ഒരേയൊരു ആൺതരിയുമാണ് അസ്‌ലഹ്. ഇതിനുമുമ്പ് രണ്ടുതവണ വീടുവിട്ടുപോയെങ്കിലും അന്ന് പെട്ടെന്നുതന്നെ തിരിച്ചെത്തിയിരുന്നു.
മകൻ പോയതുമുതൽ മാതാപിതാക്കൾ പൊലീസിലും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും നിരന്തരം പരാതി നൽകി അവൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പോലും പിതാവ് മലപ്പുറത്ത് പോയി മകനെ അന്വേഷിച്ച് മടങ്ങുകയുണ്ടായി. തീർഥാടന കേന്ദ്രങ്ങളിലും പ്രധാന സ്ഥലങ്ങളിലെല്ലാം മകനെ കാണുമെന്ന പ്രതീക്ഷയിൽ കുടുംബം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
