കോഴിക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയിൽ ആർട്ടിലറി ഷെൽ കുടുങ്ങി. കോഴിക്കോട് പുതിയാപ്പ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികൾക്കാണ് കടലിൽവച്ച് സംശയകരമായ രീതിയിൽ ഷെൽ ലഭിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹാർബറിലെത്തിച്ച വസ്തുവിനെക്കുറിച്ച് വിവരമറിഞ്ഞ് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ഒൻപതാം തീയതിയാണ് കടലിൽ വലവീശുന്നതിനിടെ ഈ വസ്തു തൊഴിലാളികൾക്ക് ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ ഇതിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ തൊഴിലാളികൾ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡിലേക്ക് ഇത് മാറ്റുകയായിരുന്നു.
എന്നാൽ, പിന്നീട് ഇതേക്കുറിച്ച് സംശയം തോന്നിയ സുഹൃത്താണ് ഇത് ഷെല്ലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതും പൊലീസിൽ വിവരമറിയിക്കാൻ നിർദേശിച്ചതും. എന്താണ് ഇതെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ഇത്രയും ഗുരുതരമായ വിഷയമാണെന്ന് വിചാരിച്ചില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻതന്നെ ബോംബ് സ്ക്വാഡും കോസ്റ്റൽ പൊലീസും പുതിയാപ്പ ഹാർബറിലെത്തി പരിശോധന ആരംഭിച്ചു.
ബോംബ് സ്ക്വാഡിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയായി വരികയാണെന്നും സുരക്ഷിതമായി ഇത് നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പഴക്കമുള്ള ഷെല്ലാണോ ഇതെന്നും എങ്ങനെ കടലിലെത്തിയെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
