കോഴിക്കോട്: പുറത്തുവന്ന വിവരങ്ങൾ പൂർണ്ണമായും അസംബന്ധമാണ്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തള്ളി പി എ മുഹമ്മദ് റിയാസ് രംഗത്ത്.
പുറത്തുവന്ന വിവരങ്ങൾ പൂർണ്ണമായും അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. വീണ ടിയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ ഏഴ് പേജുകളിൽ പണമിടപാട് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, പണം ദുബായിലേക്ക് കടത്തിയതായി വീണ സമ്മതിച്ചെന്നുമുള്ള തരത്തിൽ ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത നൽകിയതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തിക്കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെയെന്നും, ഇതിനെതിരെ നിയമപരമായി പോരാടുമെന്നും റിയാസ് വ്യക്തമാക്കി.
‘ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുതിയ അസംബന്ധങ്ങൾ വന്നിട്ടുണ്ട്. ഇത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്. വീണ ഇഡിക്കു മുന്നിൽ കാര്യങ്ങൾ സമ്മതിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പച്ചക്കള്ളമാണ്. നിയമപരമായി ഇതിനെ നേരിടും’, റിയാസ് പറഞ്ഞു.
