കോഴിക്കോട്: വടകര പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ നൂറ്റിയിരുപതോളം ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ വടകര പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 13 പേർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പോലീസുകാരന് പരിക്കേൽപ്പിക്കൽ, പോലീസ് സ്റ്റേഷൻ വളപ്പിൽ അതിക്രമിച്ച് കയറൾ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
തിരുവോണദിവസം പതിയാരക്കര മഞ്ചയിൽ കടവിൽ വെച്ച് ലഹരി സംഘം നടത്തിയ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ കഴിഞ്ഞദിവസം വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നടന്ന പ്രതിഷേധ മാർച്ച് ഒടുവിൽ പോലീസ് സ്റ്റേഷൻ മുറ്റത്ത് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. മാർച്ചിൽ പങ്കെടുത്ത നൂറ്റൻമ്പതോളം വരുന്ന പ്രവർത്തകരെ തടയാൻ മുപ്പതോളം പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
മാർച്ചിനിടെ പോലീസിന്റെ ബാരിക്കേഡ് മറികടന്ന് സ്റ്റേഷൻ മുറ്റത്തേക്ക് കുതിച്ചെത്തിയ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ സിവിൽ പോലീസ് ഓഫീസർ ബിജുവിനും അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും പരിക്കേറ്റു. സി.പി.ഒ ബിജുവിന്റെ കൈയ്ക്കാണ് മുറിവേറ്റത്.
തുടർന്ന് ഒരു മണിക്കൂറോളം പോലീസ് സ്റ്റേഷൻ മുറ്റത്തിരുന്ന് പ്രവർത്തകർ പോലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്രസംഗിക്കുകയും ചെയ്തു. ലഹരി ആക്രമണ കേസ്സിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി ഉറപ്പുനൽകിയതായി ഭാരവാഹികൾ വ്യക്തമാക്കിയതിന് ശേഷമാണ് രാത്രി ഏഴരയോടെ സമരം അവസാനിച്ചത്.
