കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. കോഴിക്കോട് വനിതാ ജയിലിൽ നിന്നാണ് അവർ പുറത്തിറങ്ങിയത്.
എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയായിരുന്ന കീർത്തനയാണ് മറ്റ് അധ്യാപികമാരെയും ഈ ഇടപാടുകളുടെ ഭാഗമാക്കിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇതുവരെ ആകെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അതേസമയം പേരാമ്പ്ര ബി.ആര്‍.സിയിലെ കായിക അധ്യാപികയായ കീര്‍ത്തന വെറുമൊരു അധ്യാപികയല്ലെന്നാണ് എസ്.ഐ.ടി ആവര്‍ത്തിക്കുന്നത്. ലഹരി ഇടപാടുകളുടെ മുഖ്യ കണ്ണിയാണ് കീര്‍ത്തന എന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
കേസില്‍ ജയിലില്‍ കഴിയുന്ന അധ്യാപികമാരായ കാവ്യ, ലീഷ്മ എന്നിവരെ ലഹരി ഇടപാടുകളിലേക്ക് കൊണ്ടുവന്നത് കീര്‍ത്തനയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്ന് അധ്യാപകരുടെയും കേസിലെ ഒന്നാം പ്രതിയായ സഫ്‌വാന്‍ അടക്കമുള്ള പ്രതികളുടെ അക്കൗണ്ടുകളിലേക്കും പണമിടപാട് നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.കൂടാതെ ലഹരി ഇടപാടുകളിലെ മുഖ്യപ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും കീര്‍ത്തനയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയെന്നും കസ്റ്റഡി അപേക്ഷയില്‍ വിശദീകരിക്കുന്നു. എന്നാല്‍ ലഹരി ഇടപാടില്‍ പങ്കില്ലെന്നാണ് കീര്‍ത്തനയുടെ നിലപാട്.
