കോഴിക്കോട്: കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാങ്ങിങ്ങെന്ന് പരാതി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പത്താം ക്ലാസ് വിദ്യാർഥിനികൾ ചേർന്ന് ക്രൂരമായി മർദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. പെൺകുട്ടിയെ സ്കൂളിലെ വാഷ്‌റൂമിൽ കൊണ്ടുപോയാണ് മർദിച്ചതെന്ന് ഇരയായ വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ആരോപണവിധേയരായ രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മർദനമേറ്റ് പരിക്കേറ്റ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെ ചൊല്ലി വിദ്യാർഥിനികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ വിഷയം അധ്യാപകരെ അറിയിക്കുമെന്ന് ഒൻപതാം ക്ലാസുകാരി പറഞ്ഞതാണ് സീനിയർ വിദ്യാർഥിനികളുടെ വിരോധത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം.
തുടർന്ന് പെൺകുട്ടിയെ വാഷ്‌റൂമിലേക്ക് വിളിച്ച് വരുത്തി മർദിക്കുകയായിരുന്നു. റാങ്ങിങ് സംഭവത്തിൽ സ്കൂൾ അധികൃതരും പോലീസും കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ കൂടുതൽ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
