കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷൻ ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
കുടിക്കോട് പ്രദേശത്തെ മൊബൈൽ ഷോപ്പ് ഉടമയാണ് മർദ്ദിച്ചതെന്നാണ് കെഎസ്ഇബി അധികൃതരുടെ പരാതി. വൈകിട്ട് ഏഴോടെ കടയിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് ഇയാൾ കെഎസ്ഇബി ഓഫീസിലേക്ക് ഫോൺ ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസിയർ പരാതി രജിസ്റ്റർ ചെയ്യുന്നതിനായി കൺസ്യൂമർ നമ്പറും ഫോൺ നമ്പറും ആവശ്യപ്പെട്ടു. ഇത് നൽകാൻ വിസമ്മതിച്ച ഇയാൾ നേരിട്ട് ഓഫീസിലെത്തുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ഓഫീസിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നേരത്തെ ഇയാളുടെ കടയിലെ വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. അന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച് വൈദ്യുതി പുനഃസ്ഥാപിച്ച് നൽകിയിരുന്നതായും കെഎസ്ഇബി വ്യക്തമാക്കുന്നു. സംഭവത്തിൽ കെഎസ്ഇബി അധികൃതർ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഉദ്യോഗസ്ഥർക്ക് നേരെയുള്ള അതിക്രമം അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
