തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്ഥാപനത്തിൽ വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ കൊടുംക്രൂരത. ഹോസ്റ്റലിൽ ലഹരി ഉപയോഗിച്ച വിവരം അധ്യാപകരെ അറിയിച്ചതിലുള്ള പ്രതികാരമായി വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ മർദ്ദിച്ച് തകർത്തു.
അണക്കര സ്വദേശിയായ വിദ്യാർഥിക്കാണ് ഈ ക്രൂരമർദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഇതിൽ പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
എന്നാൽ ബാക്കി രണ്ട് പേർക്കെതിരെ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ലഹരി മാഫിയക്കെതിരെ പ്രതികരിച്ച വിദ്യാർഥിക്ക് നേരെ നടന്ന ഈ ക്രൂരകൃത്യം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
