Site icon Fourteen Kerala – 14 Kerala News

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം: സൈനിക ക്യാമ്പ് ഒഴുകി അഞ്ച് പേരെ കാണാതായി, 10 പേർ മരിച്ചു

ഇറ്റാനഗർ: സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ കനത്ത നാശനഷ്ടം. ദിബാങ് വാലിയിലെ പാസുപാനി ആർമി ക്യാമ്പ് ഒലിച്ചുപോയി. അപകടത്തിൽ ഏഴ് സൈനികർ ഒഴുക്കിൽ പെട്ടെങ്കിലും രണ്ട് പേരെ രക്ഷപ്പെടുത്തി. എന്നാൽ ഹവിൽദാർ ഉപേന്ദർ, കുന്ദൻ, വിനോദ്, ആദിത്യ, സമുന്ദ എന്നീ അഞ്ച് സൈനിക ഉദ്യോഗസ്ഥരെയാണ് കാണാതായിട്ടുള്ളത്.

സൈന്യത്തിന്റെ ‘5-ാം ഗ്രനേഡിയർ’ വിഭാഗത്തിന്റെ രണ്ട് ക്യാമ്പുകളാണ് പൂർണ്ണമായും ഒലിച്ചുപോയത്. ഇതിനുപുറമേ, വെള്ളിയാഴ്ച വൈകുന്നേരത്തോടെ അപ്പർ സുബൻസിരി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെയും കാണാതായിട്ടുണ്ട്. താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മണ്ണിടിച്ചിലിൽ അകപ്പെട്ടത്.

ഇതിൽ ബാബുൽ അലിയുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. സംസ്ഥാനത്ത് പ്രളയത്തിലും ഉരുൾപൊട്ടലിലുമായി ഇതുവരെ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം വൻ നാശനഷ്ടമാണ് വിവിധയിടങ്ങളിലുണ്ടായിരിക്കുന്നത്.

പ്രളയത്തിൽ 235 റോഡുകളും 40 പാലങ്ങളും 373 കുടിവെള്ള വിതരണ പദ്ധതികളും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ‘5-ാം ഗ്രനേഡിയർ’ വിഭാഗത്തിന്റെ രണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Exit mobile version