ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടയിൽ ഇരുമ്പ് പൈപ്പിൽ നിന്ന് ഷോക്കേറ്റ് കായിക അധ്യാപകൻ ദാരുണമായി മരിച്ചു. സ്കൂളിലെ കായിക അധ്യാപകനായ പ്രിയവ്രത ബെഹറയാണ് (39) മരിച്ചത്. ഒഡീഷയിലെ ബാലാസോർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നതിനുള്ള തറയിൽ കൊടിമരമായി ഇരുമ്പ് പൈപ്പ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിയവ്രത ബെഹറയ്ക്ക് ഷോക്കേറ്റത്. സ്കൂളിന് മുകളിലൂടെ കടന്നുപോയിരുന്ന ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനിൽ ഇരുമ്പ് പൈപ്പ് അബദ്ധത്തിൽ തട്ടിയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവച്ചിരുന്നു. അധ്യാപകനെ സഹായിക്കാനായി തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികൾക്കും ഈ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് അധ്യാപകന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
