Site icon Fourteen Kerala – 14 Kerala News

പ്രസവത്തിന് ഒപ്പമെത്തി ഭാര്യയ്ക്ക് കൂട്ടിരുന്നു; ജീപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി യുവാവിന്റെ സംസ്കാരം ഇന്ന്

കോഴിക്കോട്: ജീപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശിയായ വിനുവിന്റെ സംസ്കാരം ഇന്ന്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അഞ്ചുമണിയോടെ തളീക്കര മുതൽ കായക്കൊടി വരെ വിലാപയാത്രയായി മൃതദേഹം നാട്ടിൽ എത്തിക്കും. വൈകുന്നേരം 5:30 മണിക്ക് കായക്കൊടി നെല്ലിലായ് ഗ്രാമീണ കലാസമിതി ഗ്രൗണ്ടിൽ പൊതുദർശനത്തിന് ശേഷം ഏഴുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം.

ഇന്ന് രാവിലെയോടെയായിരുന്നു കായക്കൊടി സ്വദേശിയായ വിനുപ്രസാദിനെ (അപ്പു – 27) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് ജീപ്പിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കായക്കൊടി -മൊകേരി- കുറ്റ്യാടി റൂട്ടിലോടുന്ന ‘ജനകീയം’ ജീപ്പിലെ ഡ്രൈവറാണ് വിനു.

ഗർഭിണിയായ ഭാര്യ അനുസ്‌മയയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയ്ക്ക് കൂട്ടിരിപ്പിനായാണ് വിനു പ്രസാദ് ആശുപത്രിയിലെത്തിയത്. തുടർന്ന് നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version