Site icon Fourteen Kerala – 14 Kerala News

അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെ, ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല’ -പിണറായി വിജയൻ

കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.

സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.അർജുൻ ആയങ്കിക്കെതിരെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ചതിന് സൈബർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇയാൾക്കായി ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക സ്ക്വാഡിനെയും രൂപീകരിച്ചിട്ടുണ്ട്.

അ‍ർജുൻ ആയങ്കിയുടെ സുഹൃത്തുക്കൾ കരുതൽ തടങ്കലിൽ. എട്ട് പേരെ കരുതൽ തടങ്കലിലാക്കി വളപട്ടണം പൊലീസ്. എട്ട് പേരെയും ചോദ്യം ചെയ്യുന്നു. സാമൂഹ്യമാധ്യമ പേജുകൾ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരം ജില്ലയിലെ തുമ്പ, തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയിരുന്നു.

സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായാണ് ഇവർ പിടിയിലായത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

അതിനിടയിലും സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല” എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്.

Exit mobile version