കൊല്ലം: പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി.അലിമുക്ക് ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാർക്ക് ഭീതി പരത്തിയ പുലിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
കഴിഞ്ഞദിവസങ്ങളിലാണ് പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായത്. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ഇറങ്ങിയ പുലി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയായിരുന്നു.ശാന്ത എന്ന വയോധികയുടെ രണ്ട് ആടുകളെ പുലി കൊന്നിരുന്നു.രാത്രിയിൽ തൊഴുത്തിൽ കയറിയാണ് ആക്രമണം നടത്തിയത്. ഇതിന് പുറമെ പലയിടങ്ങളിലായി വളർത്തു നായ്ക്കളെയും പിടികൂടിയിരുന്നു.തുടർച്ചയായ ആക്രമണങ്ങൾ മൂലം അലിമുക്ക്, പരിസര പ്രദേശങ്ങളിലെ നാട്ടുകാർ രാത്രി പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്നു. കുട്ടികളെ സ്കൂളിൽ വിടുന്നതും കൃഷിപ്പണിക്ക് പോകുന്നതും ദുഷ്കരമായിരുന്നു.
ആക്രമണം രൂക്ഷമായതോടെ പ്രദേശവാസികൾ വനംവകുപ്പിന് പരാതി നൽകി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.ഇതിനുപിന്നാലെയാണ് കൂട് സ്ഥാപിച്ചത്. പുലി സഞ്ചരിക്കുന്ന വഴിയിൽ മാംസം ചൂണ്ടയായി വെച്ചാണ് കെണി ഒരുക്കിയത്. ഒടുവിൽ കെണിയിൽ കുടുങ്ങിയ പുലിയെ സുരക്ഷിതമായി പിടികൂടി.പിടികൂടിയ പുലിയെ വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിടാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കും. നാട്ടുകാർക്ക് ആശ്വാസമായെങ്കിലും വനാതിർത്തികളിൽ ജാഗ്രത തുടരണമെന്ന് വനംവകുപ്പ് നിർദേശിച്ചു.
