കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരൂ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖ് പിടിയിൽ. കൊച്ചിയിൽ നിന്ന് എൻഐഎ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗൂഢാലോചന കുറ്റമാണ് ഉമ്മർ ഫാറൂഖിനെതിരെ എടുത്തിരിക്കുന്നത്.
കഴിഞ്ഞമാസം കേസിലെ മുഖ്യപ്രതിയെ കൊച്ചിയിൽ നിന്ന് എൻഐഎ പിടിയകൂടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബെംഗളൂരിലെയും കൊച്ചിയിലേയും എൻഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയിരുന്നത്. കേസിൽ 19 പേർ അറസ്റ്റിലായിരുന്നു.
യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടിവ് അംഗം പ്രവീൺ നെട്ടാരുവിനെ സുള്ള്യക്കടുത്ത ബെല്ലാരെയിൽ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 2022 ജുലൈ 26നാണ് കൊലപാതകം നടന്നത്. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
