ഭുവനേശ്വർ: മുൻ ഐഎസ്എൽ ലീഗ് ഷീൽഡ് വിജയികളായ ജംഷഡ്പൂർ എഫ്.സി വരും സീസൺ (2026-27) ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി. ഒമ്പത് വർഷത്തെ സേവനത്തിനു ശേഷമാണ് ക്ലബ്ബിന്റെ ഈ അപ്രതീക്ഷിത തീരുമാനം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നിർദ്ദേശിച്ച പങ്കാളിത്ത ഫീസ് അടയ്ക്കുന്നതിൽ പരാജയപ്പെട്ടതാണ് പിന്മാറ്റത്തിന് കാരണം.
ഫീസ് അടയ്ക്കാൻ സമയം നീട്ടി നൽകിയിട്ടും പണമടച്ചില്ല
പുതുക്കിയ സാമ്പത്തിക ചട്ടക്കൂട് അനുസരിച്ച് ഫീസിന്റെ ആദ്യ ഗഡുവായ 55 ലക്ഷം രൂപ ജൂലൈ 20-നകം അടയ്ക്കേണ്ടതായിരുന്നു. പിന്നീട് സമയം ജൂലൈ 31 വരെ നീട്ടി നൽകിയെങ്കിലും ക്ലബ്ബ് തുക നൽകിയില്ല. തുടർന്ന്, 2026-27 സീസൺ മുതൽ ലീഗിൽ പങ്കെടുക്കില്ലെന്ന് ക്ലബ്ബ് ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
ഐഎസ്എൽ വിട്ടെങ്കിലും രാജ്യത്തെ ഫുട്ബോൾ വികസനത്തിനും താഴേത്തട്ടിലുള്ള അക്കാദമി പരിശീലനങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് ക്ലബ് മാനേജ്മെന്റ് വ്യക്തമാക്കി.
2017-ൽ ടാറ്റാ സ്റ്റീലിന്റെ ഉടമസ്ഥതയിലാണ് ജംഷഡ്പൂർ എഫ്.സി നിലവിൽ വന്നത്. 2021-22 സീസണിൽ കോച്ച് ഓവൻ കോയിലിന് കീഴിൽ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയതാണ് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച നേട്ടം. കഴിഞ്ഞ സീസണിൽ (2025-26) ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.മികച്ച അടിസ്ഥാനസൗകര്യങ്ങളും സ്ഥിരതയുള്ള പ്രകടനവും കാഴ്ചവെച്ചിരുന്ന പ്രമുഖ ക്ലബ്ബിന്റെ പിന്മാറ്റം ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.
