കൊയിലാണ്ടി: മാലിന്യങ്ങൾക്കിടയിൽ പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും കാണുന്നത് സാധാരണമാണെങ്കിലും, കൊയിലാണ്ടിയിൽ ഹരിതകർമസേനയ്ക്ക് ലഭിച്ചത് ജീവനുള്ള ഒരു പെരുമ്പാമ്പിനെയാണ്. കൊയിലാണ്ടി നഗരസഭയുടെ കീഴിലുള്ള മുത്താമ്പി മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി (എം.സി.എഫ്.) കേന്ദ്രത്തിൽ എത്തിച്ച ചാക്ക് തുറന്നപ്പോഴാണ് വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായത്.
രണ്ടു ദിവസം മുൻപ് ശേഖരിച്ച് സെന്ററിലെത്തിച്ച ചാക്കാണിത്. കൂടുതൽ മാലിന്യങ്ങൾ നിറയ്ക്കാനായി ഇതിന്റെ കെട്ട് അഴിക്കാൻ ശ്രമിക്കവെയാണ് അകത്ത് ജീവനോടെയുണ്ടായിരുന്ന പാമ്പ് പുറത്തേക്ക് ചാടിയത്.
ഹരിതകർമസേനാംഗങ്ങളായ റീന, ഇബ്‌ന, സലീല എന്നിവരാണ് ഈ അപ്രതീക്ഷിത അനുഭവത്തിന് സാക്ഷികളായത്. ആദ്യം ചത്ത പാമ്പാണെന്ന് കരുതിയെങ്കിലും, അത് അനങ്ങിത്തുടങ്ങിയതോടെയാണ് ജീവനക്കാർക്ക് അപകടത്തിന്റെ ഗൗരവം മനസ്സിലായത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്ന് മുൻപും പാമ്പുകളെ ലഭിച്ചിട്ടുണ്ടെങ്കിലും, ആസൂത്രിതമായി ചാക്കിലാക്കി കെട്ടി നൽകുന്നത് ആദ്യമായാണെന്ന് സേനാംഗങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ കൊയിലാണ്ടി നഗരസഭ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാലിന്യം നൽകിയ വ്യക്തിയെ കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
