സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹിയിലെ ജന്തർ മന്തറിലെത്തി. സമരപ്പന്തലിൽ പ്രതിഷേധക്കാർക്കൊപ്പമിരുന്ന രാഹുലും പ്രിയങ്കയും മുദ്രാവാക്യം വിളിക്കുകയും രാഹുൽ ഗാന്ധി സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് കൈകൾ കെട്ടി പ്രക്ഷോഭകർ പ്രതിഷേധിക്കുന്നത്.
മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരള മുഖ്യമന്ത്രി, എംപിമാരായ ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ പ്രമുഖ നേതാക്കളും പ്രതിഷേധത്തിൽ പങ്കാളികളായി. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.
അതേസമയം, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ മേദാന്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. സോനത്തിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി ഭാര്യ ഗീതാഞ്ജലി ആംഗ്മോ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഏത് ആശുപത്രിയിലേക്ക് മാറ്റുന്നതിലും എതിർപ്പില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഉത്തരവിൽ ഗീതാഞ്ജലി ആംഗ്മോ കോടതിക്ക് നന്ദി അറിയിച്ചു.
സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഡൽഹി പൊലീസ് 70 പേരെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഘർഷത്തിൽ സ്പെഷ്യൽ കമ്മീഷണറും ഡിസിപിമാരും അടക്കം 5 ഐപിഎസ് ഉദ്യോഗസ്ഥരുൾപ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റതായും 20 വാഹനങ്ങൾ നശിപ്പിക്കപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.
