മുംബൈ: ഓടുന്ന ട്രെയിനിൽ മോഷണശ്രമം തടയുന്നതിനിടെ മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തിൽ മലയാളി യാത്രക്കാരനെതിരെ കേസെടുത്ത് മുംബൈ പോലീസ്. മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് നടപടി. എന്നാൽ താൻ ചവിട്ടിയതിനാലല്ല, മോഷ്ടാവ് സ്വയം താഴേക്ക് ചാടുകയായിരുന്നുവെന്നും നിമിഷങ്ങൾക്കകം അയാൾ ട്രാക്കിൽ നിന്ന് എഴുന്നേറ്റു പോകുന്നത് കണ്ടതായും സുരേഷ് കുമാർ പ്രതികരിച്ചു.
കഴിഞ്ഞ 14ാം തിയതി വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. മഹാരാഷ്ട്രയിലെ ക്ഷേത്രദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ പുനെ – ഹൗറ ആസാദ് ഹിന്ദ് എക്‌സ്പ്രസിലായിരുന്നു സംഭവം. ട്രെയിനിലെ യാത്രയ്ക്കിടെ പണവും ഫോണും അടങ്ങിയ തന്റെ ബാഗുമായി മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ് ബാഗ് തിരികെ ആവശ്യപ്പെട്ടെങ്കിലും മോഷ്ടാവ് നൽകാൻ തയ്യാറായില്ല.
തുടർന്ന് ബാഗ് ട്രാക്കിലേക്ക് എറിഞ്ഞ ശേഷം മോഷ്ടാവ് തന്റെ കാലിൽ പിടിച്ച് വലിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതിരോധിച്ചതെന്ന് സുരേഷ് വ്യക്തമാക്കി. പിന്നീട് പോലീസ് ബാഗ് കണ്ടെത്തിയെങ്കിലും ഫോണും പണവും നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പകർത്തിയത് പുറത്തുവന്നിട്ടുണ്ട്.
പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ സുരേഷിന്റെ ബാഗ് കണ്ടെത്തിയെങ്കിലും അതിലുണ്ടായിരുന്ന ഫോണും പണവും നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പരിക്കേറ്റ മോഷ്ടാവിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.
