കണ്ണൂർ: കണ്ണൂരിൽ ഫ്ലാറ്റിന്റെ പതിനേഴാം നിലയിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ വായന്തോട് സ്വദേശി കെ.പി. സംപ്രത്തിന്റെയും നജിലയുടെയും മകൻ അനീഖ് സംപ്രത്ത് (17) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച അർധരാത്രി 12.30-ഓടെയാണ് സംഭവം. കണ്ണൂർ തെക്കീബസാറിനടുത്തുള്ള ഫ്ലാറ്റിലാണ് അനീഖ് വീണത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് “റൂമിൽ ഭക്ഷണം കൊടുക്കാനാണ്” എന്ന് പറഞ്ഞാണ് അനീഖ് ഫ്ലാറ്റിനകത്ത് പ്രവേശിച്ചത്.
തുടർന്ന് ഫ്ലാറ്റിന്റെ ഏറ്റവും മുകളിലത്തെ നിലയായ പതിനേഴാം നിലയിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അനീഖിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു അനീഖ്. അസീം സംപ്രത്ത് സഹോദരനാണ്.
സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥി എങ്ങനെയാണ് ഫ്ലാറ്റിന്റെ മുകളിലെ നിലയിൽ എത്തിയതെന്നും വീഴ്ചയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ചും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെയും ഫ്ലാറ്റിലെ മറ്റ് താമസക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം 4 മണിയോടെ മൃതദേഹം മട്ടന്നൂർ പാലോട്ടുപള്ളി ഖബർസ്ഥാനിൽ കബറടക്കും.സംഭവം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി. 17കാരന്റെ പെട്ടെന്നുള്ള വിയോഗം നാടിനെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.
