കൊല്‍ക്കത്ത: സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് പേർ മരിച്ചു. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. റെയിൽവേ ഗേറ്റ് ജീവനക്കാരുടെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ പരിക്കേറ്റ കുട്ടികളെയും മറ്റുള്ളവരെയും ഉടൻ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഒരു ട്രെയിൻ കടന്നുപോയതിന് തൊട്ടുപിന്നാലെ, അടുത്ത ട്രാക്കിലൂടെ മറ്റൊരു പാസഞ്ചർ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ റെയിൽവേ ഗേറ്റ് തുറന്നുകൊടുത്തു.
ഈ സമയം ക്രോസിങ് കടക്കാൻ ശ്രമിച്ച സ്കൂൾ വാനിലേക്ക് പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂരില്‍ കര്‍നാശുബര്‍ണ റെയില്‍വെ ക്രോസിങിലായിരുന്നു സംഭവം. ഒരു ട്രെയിൻ കടന്നുപോയ ഉടൻ തന്നെ ഗേറ്റ് തുറന്നു. അടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത് വാൻ ഡ്രൈവർ അറിഞ്ഞതേയില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൃത്യനിർവഹണത്തിൽ അലംഭാവം കാണിച്ച റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.അപകടത്തെ തുടർന്ന് ആ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയുണ്ടായി. നാട്ടുകാർ റെയിൽവേയുടെ അനാസ്ഥയിൽ പ്രതിഷേധിച്ചു.
