കൊല്ലം: കൊല്ലത്ത് വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി അറസ്റ്റിലായി. ഏഴംകുളം തെപ്പുപ്പാറ ജീവമാതാ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിൽ താമസിച്ചിരുന്ന ഷമീറിന്‍റെ ഭാര്യ റസീന (36) യെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. വാടക വീടിനു സമീപം താമസിച്ചിരുന്ന തങ്കമ്മ എന്ന വീട്ടമ്മയുടെ മുഖത്തേക്ക് പ്ലാസ്റ്റിക് മഗ്ഗിൽ കലക്കിയ മുളകുപൊടി വെള്ളം ഒഴിച്ചാണ് പ്രതി മാല കവർന്നത്. തങ്കമ്മ കിടപ്പുമുറിയിൽ കിടക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്. രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് അപഹരിക്കപ്പെട്ടത്.
തങ്കമ്മയുടെ പരാതിയിൽ കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും റസീനയെ പിടികൂടുകയും ചെയ്തു. പ്രതി മുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിജു കുമാർ പി.ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
