തെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരും ഇന്ത്യക്കാരാണ്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഒമാൻ തീരം വഴി ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായത്. യുഎഇയുടെ മംബാസ, അൽ ബാഹിയ എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ക്രൂയിസ് മിസൈൽ പതിച്ചതിനെത്തുടർന്ന് ടാങ്കറുകൾക്ക് തീപിടിച്ചു. യുഎഇ പ്രതിരോധ മന്ത്രാലയം ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് യുഎഇ വ്യക്തമാക്കി. ഇറാനെതിരായ നാവിക ഉപരോധം ഇന്ന് ആരംഭിക്കുമെന്നും ഹോർമുസിന്റെ നിയന്ത്രണം തങ്ങൾ പിടിച്ചെടുക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസിലും ഇറാൻ ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. ഇതിന് മറുപടിയായി യുഎസ് പടക്കപ്പലിനുനേരെ ഇറാനും ആക്രമണം നടത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു.
