Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നിന്ന് പിടികൂടിയ ബം​ഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കോഴിക്കോട്: മാവൂരിലെ കൽപ്പള്ളിയിൽ യാതൊരുവിധ യാത്രാരേഖകളുമില്ലാതെ അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കോട്ടേജിൽ നടത്തിയ ആസൂത്രിതമായ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ബംഗ്ലാദേശിലെ കുഷ്തിയ ജില്ല സ്വദേശികളായ മുഹമ്മദ് വുള ഹുസൈൻ (42), മുഹമ്മദ് മഹ്ദി ഹസ്സൻ (28), ഉപസില വില്ലേജ് സ്വദേശിയായ മുഹമ്മദ് ഹസ്സൻ അലി (27) എന്നിവരാണ് അറസ്റ്റിലായത്. മാവൂർ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച കൽപ്പള്ളിയിലെ കോട്ടേജിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കൽപ്പള്ളി സ്വദേശിയായ മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഇവരുടെ പക്കൽ ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ യാതൊരുവിധ ഔദ്യോഗിക രേഖകളുമില്ലെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ബംഗ്ലാദേശ് ഐഡി കാർഡുകൾ കണ്ടെത്തി. ചോദ്യം ചെയ്യലിൽ രേഖകളില്ലാതെയാണ് അതിർത്തി കടന്നതെന്ന് ഇവർ സമ്മതിക്കുകയും ചെയ്തു.

രാജ്യസുരക്ഷ മുൻനിർത്തി, അനധികൃതമായി അതിർത്തി കടന്നതിനും നിയമവിരുദ്ധമായി താമസിച്ചതിനും ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട്-2025 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം ആവശ്യമായ മറ്റ് തുടർനടപടികൾ സ്വീകരിച്ചതായി മാവൂർ പോലീസ് അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം അനധികൃത താമസം നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Exit mobile version