കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവരാൻ മുളകുപൊടി എറിഞ്ഞ് ആക്രമണശ്രമം. പേരാമ്പ്ര സ്വദേശിനി റമീസയ്ക്കും രണ്ട് വയസുകാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കെയാണ് റമീസയുടെയും മകളുടെയും മുഖത്തേക്ക് അക്രമി മുളകുപൊടി എറിഞ്ഞത്. ഇരുവരും ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. ആക്രമണത്തിന് പിന്നാലെ റമീസയും മകളും ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവം നടക്കുമ്പോൾ റമീസയും മകളും ഉമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
