Site icon Fourteen Kerala – 14 Kerala News

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

ഇസ്രായേലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ സാധ്യത സ്ഥിരീകരിച്ച് താമരശ്ശേരി സ്വദേശി ശ്രീഹരിയുടെ വെളിപ്പെടുത്തൽ. ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന് 3 മാസം മുമ്പ് രേഷ്മയ്ക്കൊപ്പം തന്നെ കാണാൻ വന്നിരുന്നുവെന്ന് ശ്രീഹരി പറഞ്ഞു. ജിനേഷിനെ ആക്രമിച്ച വിവരമടക്കം രേഷ്മ പങ്കുവെച്ചു. ഇത് ബ്ലേഡ് മാഫിയ സംഘം തന്നെ ഭീഷണിപ്പെടുത്തിയ ശബ്ദ സന്ദേശങ്ങൾ ശ്രീഹരി കൈമാറി.

ബ്ലേഡ് പലിശക്കാരായ ബീനാച്ചി സ്വദേശികളായ സഹോദരങ്ങളും താനുമായി കേസ് നിലനിൽക്കുന്നത് അറിഞ്ഞാണ് രേഷ്മയും ജിനേഷും കാണാൻ വന്നത് എന്ന് ശ്രീഹരി വ്യക്തമാക്കുന്നു. ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന്റെ മൂന്നുമാസം മുമ്പാണ് ഇത്. താമരശ്ശേരിയിൽ ശ്രീഹരിയുടെ ഹോട്ടലിനടുത്തു വെച്ചായിരുന്നു കൂടിക്കാഴ്ച. വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഈ സംഘം ജിനേഷിനെ മർദ്ദിച്ചതായി രേഷ്മ പറഞ്ഞു. രേഷ്മയുടെ സാന്നിധ്യത്തിലാണ് ക്രൂരമായി മർദ്ദിച്ചത്. പിടിച്ചുമാറ്റാൻ നോക്കിയതിന് തുടർന്ന് രേഷ്മയുടെ കൈയ്ക്ക് പരുക്ക് ഉണ്ടായിരുന്നു. വാഹനത്തിൽ നിന്ന് ചാടും എന്ന് പറഞ്ഞതോടെയാണ് സംഘം ജിനേഷനെ വിട്ടയക്കാൻ തയ്യാറായതെന്ന് രേഷ്മ പറഞ്ഞുവെന്ന് ശ്രീഹരി വ്യക്തമാക്കുന്നു. രേഷ്മയുടെ മരണത്തിന് പിന്നിൽ ഈ സംഘത്തിൻറെ ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ട്. തൻ്റെ കേസിൽ പൊലീസിൽ നിന്ന് നീതി ലഭിച്ചില്ല എന്ന് രേഷ്മയോട് അന്ന് പറഞ്ഞിരുന്നുവെന്നും ശ്രീഹരി പറഞ്ഞു. ശ്രീഹരിയുടെ സുഹൃത്ത് ഈ സംഘത്തിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ഇതിൻറെ പേരിൽ ശ്രീഹരിയുടെ ഭാര്യയുടെ പേരിലുള്ള ബ്രസ കാർ ബ്ലേഡ് മാഫിയ സംഘം ബലം പ്രയോഗിച്ച് തട്ടിയെടുത്തു. ഇതിൽ നിയമ നടപടികൾ തുടരുകയാണ്. ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പലതരത്തിലുള്ള ഭീഷണി സന്ദേശങ്ങളും ശ്രീഹരി നേരെയുണ്ടായി. വീട്ടുകാരെ പോലും അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് താൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നും ഭീഷണി തുടരുകയാണ്. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ശ്രീഹരി വ്യക്തമാക്കുന്നു.

Exit mobile version