Site icon Fourteen Kerala – 14 Kerala News

കോഴിക്കോട്ടെ തട്ടിപ്പിന് പിന്നിൽ വൻ ഹവാല പണമിടപാട് ; ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി, എട്ടോളം പേർ വിദേശത്തേക്ക് മുങ്ങിയെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി.
പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തൽ.

കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജില്ലയിൽ കൊടുവള്ളി കേന്ദ്രീകരിച്ച് വൻതോതിൽ ഹവാല പണമിടപാട് നടക്കുന്നുണ്ടെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു.താമരശ്ശേരി, കാക്കൂർ, കോടഞ്ചേരി മേഖലകളിൽ പരാതി കൂടിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ജൂണ്‍മാസം മുതൽ നടത്തുന്ന അന്വേഷണത്തിനിടെ സംഘത്തിൽ ഉൾപ്പെട്ട പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കേസിൽ പ്രതിചേർത്ത എട്ടോളം പേർ വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തൽ. കംബോഡിയ, ചൈന എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉൾപ്പെടെയുള്ളവർ ക്രിപ്റ്റോ രൂപത്തിലാക്കി പണമെത്തിക്കുന്നത്. സംഘത്തിലെ ഉന്നതർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണം സംഘം പറഞ്ഞു. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

Exit mobile version