Site icon Fourteen Kerala – 14 Kerala News

ദൃഷാനയ്ക്കും കുടുംബത്തിനും ദുരന്തമൊഴിയുന്നില്ല; വടകരയിലെ വാഹനാപകടം, കുറ്റപത്രം നൽകി ഏഴ് മാസമായിട്ടും അപകട ഇൻഷുറൻസ് തുക ലഭിച്ചില്ല

കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരിയായ ദൃഷാനയ്ക്കും കുടുംബത്തിനും ദുരന്തമൊഴിയുന്നില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിട്ടില്ല.

ദൃഷാനയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് പാവപ്പെട്ട മാതാപിതാക്കള്‍ വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അന്വേഷണത്തിനൊടുവില്‍ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തി. മാപ്പില്ലാത്ത ക്രൂരത ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. എന്നാല്‍, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് ഏഴുമാസമായിട്ടും ഇന്‍ഷുറന്‍സ് തുക ദൃഷാനയ്ക്ക് ലഭിച്ചിട്ടില്ല.

വടകര മോട്ടോര്‍ ആക്സഡന്റ് ക്ലെയിം ട്രൈബ്യൂണലില്‍ കഴിഞ്ഞ ആറുമാസമായി ജഡ്ജ് ഇല്ലാത്തതാണ് കാരണമായി അഭിഭാഷക പറയുന്നത്. പത്ത് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ദൃഷാന ഇപ്പോള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ്.

Exit mobile version