Site icon Fourteen Kerala – 14 Kerala News

കോഴിക്കോട്ടെ തീപിടിത്തത്തിൽ ദുരൂഹത? കത്തിയ കടയുടെ പാർട്ണർമാർ തമ്മിലുള്ള തർക്കം അന്വേഷിച്ച് പൊലീസ്

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടാകുന്ന സാധ്യത തള്ളാതെ പൊലീസ്. കത്തി നശിച്ച വ്യാപാര സ്ഥാപനങ്ങളിലൊന്നിന്‍റെ മുൻ പാര്‍ട്ണറും ഇപ്പോഴത്തെ പാര്‍ട്ണറും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് പൊലീസ് അന്വേഷണം. കത്തി നശിച്ച ടെകസ്റ്റൈൽസിന്‍റെ പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള തര്‍ക്കമാണോ തീപിടിത്തത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്.ഇരുവരും തമ്മിൽ ഒന്നര മാസം മുമ്പ് സംഘര്‍ഷമുണ്ടായിരുന്നു. പ്രകാശൻ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പഴയ പാര്‍ട്ണറും ഇപ്പോഴത്തെ ഉടമ മുകുന്ദനും തമ്മിലാണ് അടിപിടിയുണ്ടായത്. പ്രകാശൻ മുകുന്ദനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

കേസിൽ പ്രകാശൻ ഇപ്പോഴും റിമാന്‍ഡിലാണ്. നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങള്‍ ഇരുവരും പരസ്പരം തകര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മുകുന്ദന്‍റെ ഉടമസ്ഥതയിലുള്ള ടെക്സ്റ്റയിൽ ആണ് ഇന്നലെ കത്തി നശിച്ചത്.അതേസമയം, കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിന് കാരണ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ ജില്ല കളക്ടറടക്കമുള്ളവരെത്തി പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധറടക്കം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഫയര്‍ഫോഴ്സിന്‍റെ പരിശോധനയും നടക്കും.

Exit mobile version