കോഴിക്കോട്: ചേവായൂരില്‍ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ എട്ടു പേർ കൂടി പിടിയിലാകാൻ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മായനാട് സ്വദേശിയായ സൂരജാണ് മരിച്ചത്.
10 പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിൽ 9 പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കിയിരുന്നു. സംഭവത്തിൽ പ്രദേശവാസിയായ മനോജ്, മക്കളായ വിജയ്, അജയ് എന്നിവരുള്‍പ്പടെ പത്തു പേരാണ് പിടിയിലായത്. വിജയ് SNSE കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. കോളജിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിന്റെ തുടർച്ചയായുള്ള സംഘർഷമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു. പാലക്കോട്ട് വയൽ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് സൂരജിന് മർദനമേറ്റത്.
ഉടൻതന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മർദനത്തിലെ പരിക്കിനെ തുടർന്ന് മരിക്കുകയായിരുന്നു.