Site icon Fourteen Kerala – 14 Kerala News

വടകരയിൽ ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസ്; വ്ലോഗര്‍ തൊപ്പിയെ വിട്ടയച്ചു

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗര്‍ തൊപ്പിയെന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ വിട്ടയച്ചു.ബസ് തൊഴിലാളികൾ പരാതി നൽകാത്തതിനെ തുടർന്നാണ് അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വെച്ചശേഷം നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പൊലീസ് വിട്ടയച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

ബസ് തൊഴിലാളികള്‍ക്കുനേരെ തൊപ്പി ചൂണ്ടിയ തോക്ക് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തൊപ്പിയെയും രണ്ടു സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് അഞ്ചു മണിക്കൂറിനുശേഷമാണ് ബസ് ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലെത്തുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്തത്. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാന്‍റിൽ വെച്ച് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഹമദ് നിഹാലിന്‍റെ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു.

ബസ് സൈഡ് കൊടുത്തില്ലെന്നും മറികടക്കുന്നതിനിടെ ഉരസിയെന്നുമാണ് ആരോപണം. തുടര്‍ന്ന് തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാന്‍റിൽ എത്തി സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെയാണ് തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Exit mobile version