നാദാപുരം : വളയത്ത് കാട്ട് പന്നിയെ കൊന്നു കറിവെച്ച് കഴിച്ചുവെന്ന കേസിൽ റിമാന്റിലായ യുവാക്കൾക്ക് പിന്തുണയുമായി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു.കൃഷി നാശത്തിന് അറുതിയായില്ലെങ്കിൽ ഇത്തരം നിയമലംഘനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കൈവശ ഭൂമിയിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിൽ കൃഷി നാശം സംഭവിച്ചതിലുള്ള പ്രതിഷേധമാണ് നിയമലംഘനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ച്ച രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത്. നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റിൽ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നൽകിയത്.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 60 കിലോ വിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20 ലധികം പേർക്ക് വീതിച്ചതായി കണ്ടെത്തിയത്.തുടർന്ന് നടന്ന അന്വേഷണത്തിൽ രണ്ട് വീടുകളിൽ നിന്ന് ഇറച്ചി പിടികൂടുകയും അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാൽ ഒരു യുവാവിന്റെ വീട്ടിൽ നിന്നും പന്നി ഇറച്ചി കണ്ടെത്താൻ കഴിയാത്തതിനാൽ ഒരാളെ വിട്ടയച്ചു.