Site icon Fourteen Kerala – 14 Kerala News

യുവതിയെ കാറിടിച്ച് കൊന്ന സംഭവം; പ്രതി അജ്മലിന്റെ ലൈസന്‍സ് ഉടന്‍ സസ്‌പെന്റ് ചെയ്യും

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാറിടിച്ച് കൊന്ന സംഭവത്തില്‍ പ്രതി അജ്മലിന്റെ ലൈസന്‍സ് ഉടന്‍ സസ്‌പെന്റ് ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി. അജ്മലിന്റെ കൂടി വിശദീകരണം കേട്ട ശേഷമാകും ലൈസന്‍സ് റദ്ദാക്കുക. പ്രതികള്‍ക്കായി നാളെ കസ്റ്റഡി അപേക്ഷ നല്‍കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും. അതേസമയം അജ്മലിനെ മര്‍ദ്ദിച്ച സംഭവത്തിലും കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സുഹൃത്തിനും, കണ്ടാലറിയുന്നവര്‍ക്കുമെതിരെയാണ് കേസ്. അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അജ്മലിന് മര്‍ദ്ദനമേറ്റിരുന്നു. അജ്മലിന്റെ വൈദ്യ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. തനിക്ക് മര്‍ദ്ദനമേറ്റെന്ന് അജ്മല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തും. അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പാണെന്ന് പ്രതിയായ ഡോക്ടര്‍ ശ്രീക്കുട്ടി പറഞ്ഞു.

ഈ രണ്ടുമാസത്തിനിടെ അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വര്‍ണവും അടക്കം എട്ട് ലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് അജ്മല്‍ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പൊലീസിന് മൊഴി നല്‍കിയത്. കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഞായറാഴ്ച നടന്ന അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) മരിച്ചത്. സഹയാത്രികയായ ഫൗസിയക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികരെ കാറിടിച്ച ശേഷം അജ്മല്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.

Exit mobile version