Site icon Fourteen Kerala – 14 Kerala News

ഗർഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലം, ആരോപണവുമായി കുടുംബം

കോഴിക്കോട് : ഗർഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം.
വ്യാഴാഴ്ച പുലർച്ചെയാണ് ശിശു മരിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലാണ്. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് (35) ചികിത്സയിലുള്ളത്.

ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു. വേദന വരാത്തതിനെത്തുടർന്ന് ചൊവ്വാഴ്ച മരുന്നുവച്ചു.മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
രാത്രിയോടെ വേദന അസഹനീയമായമായപ്പോൾ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാൻ ഡോക്ടർ തയാറായില്ല.

വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നതാണ് ബന്ധുക്കൾ കണ്ടത്. അൽപസമയത്തിന് ശേഷം ഗർഭപാത്രം തകർന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നറിയിച്ചതിനെത്തുടർന്ന് ഗർഭപാത്രം നീക്കാൻ ബന്ധുക്കൾ അനുമതി നൽകി.
തുടർന്ന് ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതിയിൽ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് ബന്ധുക്കൾ അറിയിച്ചു.വേദന അസഹനീയമായതോടെ അശ്വതിയുടെ കരച്ചിൽ പുറത്ത് നിൽക്കുന്നവർക്കും കേൾക്കാമായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയാറായില്ലെന്നാണ് ആരോപണം.

Exit mobile version