Site icon Fourteen Kerala – 14 Kerala News

ഗർഭിണിയായ കുതിരയെ കാറിലെത്തിയ സാമൂഹ്യവിരുദ്ധർ കയർ കൊണ്ട് വരിഞ്ഞുമുറുക്കി കെട്ടി മർദ്ദിച്ചു; കുതിരയ്ക്ക് ​പരിക്ക്

കൊല്ലത്ത് കെട്ടിയിട്ടിരുന്ന ഗർഭിണിയായ കുതിരയ്ക്ക് നേരെ അക്രമം. കാറിലെത്തിയ അഞ്ച് യുവാക്കളാണ് കുതിരയെ മർദ്ദിച്ചത്. പരുക്കേറ്റ കുതിരയ്ക്ക് ജില്ലാ വെറ്ററിനറി ഉദ്യോഗസ്ഥർ ചികിത്സ നൽകി. സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഇരുപത്തിയഞ്ചിന് വൈകിട്ട് നാലിനാണ് സംഭവം. ക്ഷേത്ര പരിസരത്ത് ഉടമ കെട്ടിയിട്ടിരുന്ന കുതിരയ്ക്ക് നേരയാണ് അക്രമം ഉണ്ടായത്.

വടി കൊണ്ട് അടിക്കുകയും മരത്തിനോട് ചേർത്ത് കയർ കൊണ്ട് വരിഞ്ഞ് മുറുക്കിയ ശേഷം മുഷ്ടി ചുരുട്ടി കുതിരയെ ഇടിക്കുകയും ചെയ്തു. കാൽമുട്ട് മടക്കിയും മർദ്ദിച്ചു. വടക്കേവിള നെടിയം സ്വദേശി ഷാനവാസ് മൻസിലിൽ എ.ഷാനവാസിൻ്റെ ദിയ എന്ന നാലര വയസ്സുള്ള കുതിരയെയാണ് ആക്രമിച്ചത്. ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെയാണ് കുതിരയെ കെട്ടിയിട്ടിരുന്നത്.

കുതിരയെ പരിപാലിക്കുന്ന യുവാക്കൾ എത്തിയപ്പോഴാണ് കുതിരയെ അവശ നിലയിൽ കണ്ടത്. തുടർന്ന് ഉടമ എത്തി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് യുവാക്കളുടെ ക്രൂരത കണ്ടത്. പരുക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചു.കുതിരയുടെ തലയ്ക്കും കാലുകൾക്കും നീർക്കെട്ട് ഉണ്ട്. ശരീരത്തെല്ലാം മാരകമായ രീതിയിൽ ചതവേറ്റ അവസ്‌ഥയിലാണെന്ന് അഞ്ച് മാസം മുൻപാണ് കുതിരയെ ഗുജറാത്തിൽ നിന്ന് വാങ്ങിച്ചത്. യുവാക്കൾ കുതിരയെ മർദ്ദിക്കുന്ന ദൃശ്യം ഇരവിപുരം പൊലീസിന് കൈമാറി.

Exit mobile version