Site icon Fourteen Kerala – 14 Kerala News

കാട്ടുപന്നി ആക്രമണം; കേന്ദ്ര സർക്കാരുമായുള്ള വനംമന്ത്രിയുടെ കൂടിക്കാഴ്‌ച നാളെ

കാട്ടുപന്നിയുടെ ആക്രമണം, കേന്ദ്ര സർക്കാരുമായുള്ള വനംമന്ത്രിയുടെ നിർണ്ണായക കൂടിക്കാഴ്‌ച നാളെ നടക്കും. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. സംരക്ഷിക്കേണ്ട സർക്കാർ തന്നെ വന്യമൃഗങ്ങളെ കൊല്ലാൻ ആവശ്യപ്പെടുന്നതിൽ വൈരുധ്യമുണ്ട്.

വിശദമായ പദ്ധതി രേഖയുമായാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം വരുന്നതോടെ കർഷകരുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാകും. കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായുള്ള കൂടിക്കാഴ്‌ച നാളെ വൈകിട്ട് 4 മണിക്ക്.

അതേസമയം വനംവകുപ്പ് ഉദ്യോഗസ്‌ഥർക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസൻസ് ഉള്ളവർക്കുമാണ് നിലവിൽ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ അനുമതിയുള്ളത്. എന്നാൽ, ക്ഷുദ്രജീവിയായി ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഇവയെ വനത്തിന് പുറത്ത് വെച്ച് ആർക്ക് വേണമെങ്കിലും കൊല്ലാം. അതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമില്ല.

വിഷം കൊടുത്തോ വൈദ്യുതാഘാതം ഏൽപിച്ചോ കൊല്ലാൻ പാടില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിജ്‌ഞാപനം ഇറക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക. സംസ്‌ഥാനത്ത് വർധിച്ച് വരുന്ന മനുഷ്യ- വന്യജീവി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് കേരളം ഇക്കാര്യം കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. മന്ത്രിതല ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.

Exit mobile version