Site icon Fourteen Kerala – 14 Kerala News

പയ്യോളിയിലെ ലൈംഗികാതിക്രമം; കെ.എസ്.യു. പ്രവർത്തകനെ കുടുക്കിയത് സി.സി.ടി.വി.യും ചെരിപ്പും

കോഴിക്കോട് : പയ്യോളിയിൽ ലൈംഗികാതിക്രമകേസിൽ കെ.എസ്.യു. പ്രവർത്തകനെ കുടുക്കിയത് സി.സി.ടി.വി.യും ചെരിപ്പും.
പയ്യോളി ടൗണിന് സമീപം ഇരുപത്തിരണ്ടുകാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് കെ.എസ്.യു. പ്രവർത്തകനായ പള്ളിക്കര പോറോത്ത് സൗപർണികയിൽ എ.എസ്. ഹരിഹരനെ (20) പയ്യോളി പോലീസ് അറസ്റ്റുചെയ്തത്.

മേയ് 29-ന് വൈകീട്ടാണ് സംഭവം. റോഡിൽവെച്ച് ശല്യംചെയ്തപ്പോൾ കുടകൊണ്ട് യുവതി തട്ടിമാറ്റി. തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്ക് യുവതി ഓടിക്കയറിയപ്പോൾ കോണിപ്പടി കയറിവന്ന യുവാവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
യുവതിയുടെ പരാതിപ്രകാരം സി.സി.ടി.വി.യിൽനിന്ന് യുവാവിന്റെ ദൃശ്യം കിട്ടിയ പോലീസ് അന്വേഷിച്ചുവരുകയായിരുന്നു. കഴിഞ്ഞദിവസം പെരുമാൾപുരത്തെ വെള്ളക്കെട്ടിൽ ടിപ്പർലോറി കുടുങ്ങിയതിനെത്തുടർന്ന് ഗതാഗതസ്തംഭനമുണ്ടായിരുന്നു.

സ്ഥലത്തെത്തിയ എസ്.ഐ. എ. അൻവർഷായ്ക്ക് ടിപ്പർ ഓടിച്ച യുവാവിനെ കണ്ടപ്പോൾ ദൃശ്യത്തിലെ യുവാവുമായി സാദൃശ്യംതോന്നി. യുവാവ് ധരിച്ച ചെരിപ്പ് സി.സി.ടി.വി.യിൽ കണ്ട യുവാവിന്റെ ചെരിപ്പുമായി സാമ്യമുള്ളതാണെന്നും ബോധ്യമായതോടെ ഹരിഹരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയായിരുന്നു. കേസിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർത്ഥിയും കെ എസ് യു പ്രവർത്തകനുമായിരുന്നു.

Exit mobile version