Site icon Fourteen Kerala – 14 Kerala News

ഇരട്ടക്കൊലപാതക കേസ്: വിജയനെ കൊന്നത് മകന്‍റെയും ഭാര്യയുടെയും സഹായത്തോടെയെന്ന് പ്രതി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ പേരെ പൊലീസ് പ്രതി ചേർത്തു. നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി നിതീഷ് കുറ്റം സമ്മതിച്ചിരുന്നു. വിജയന്റെ മകൻ വിഷ്ണു, ഭാര്യ സുമ എന്നിവരെ പൊലീസ് പ്രതി ചേർത്തു. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്‍റെയും സഹായത്തോടെയെന്ന് നിതീഷിന്റെ മൊഴി. കുഞ്ഞിനെ കൊലപ്പെടുത്തിയത് നിതീഷും വിജയനും വിഷ്ണുവും ചേർന്നെന്നും കുഞ്ഞിനെ കുഴിച്ച് മൂടിയത് തൊഴുത്തിലാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്-31) എന്നിവരാണ് പിടിയിലായിരുന്നത്. പ്രതികളിലൊരാളായ വിഷ്ണുവിൻ്റെ മാതാവിനെയും സഹോദരനെയും വീട്ടിൽ പൂട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

വിഷ്ണുവിന്റെ സുഹൃത്തായ നിതീഷ് പൂജാരിയാണ്. അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചിട്ടച്ചത്. വിജയനെ ഒരു വർഷമായി കാണാനില്ലായിരുന്നു. പ്രതികളിൽ ഒരാൾ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ വീടിന്റെ തറ പൊളിച്ചുനീക്കിയാകും പരിശോധന. ഇവിടെ ആഭിചാര ക്രിയകൾ നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version