Site icon Fourteen Kerala – 14 Kerala News

നവകേരള സദസ്സ്: കോഴിക്കോട്ട് രണ്ടാം ദിവസം; സുരക്ഷ വർധിപ്പിച്ചു

കോഴിക്കോട്: നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു. കൊയിലാണ്ടി മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം ബാലുശേരി, എലത്തൂർ മണ്ഡലങ്ങളിൽ നവ കേരള സദസ്സ് നടക്കും. കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളിലെ നവ കേരള സദസ്സ് വൈകുന്നേരം കോഴിക്കോട് ബീച്ചിലാണ് നടക്കുന്നത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. രാവിലെ എരഞ്ഞിപ്പാലം ഹോട്ടല്‍ ട്രിപ്പന്റയിൽ പ്രഭാത യോഗവും നിശ്ചയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളിൽ നിന്ന് ഇന്നലെ 14,852 പരാതികൾ ലഭിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി ഇതുവരെ 76,537 പരാതികളാണ് ലഭിച്ചത്. നവംബർ 18-നാണ് നവ കേരള സദസിന് തുടക്കമായത്. കാസർകോട് വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സദസ് 36 ദിവസം കൊണ്ട് 140 മണ്ഡലങ്ങളിലൂടെ യാത്ര നടത്തും. കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പര്യടനത്തിന് ശേഷം നവകേരള യാത്ര കഴിഞ്ഞ ദിവസമാണ് കോഴിക്കോടെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളുമടങ്ങുന്ന സംഘം നിയോജക മണ്ഡലങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. നാടിന്റെ പുരോ​ഗതിക്ക് ഇതുവരെ ചെയ്ത കാര്യങ്ങൾ ഇനി ചെയ്യാനുള്ള പദ്ധതികൾ എന്നിവയെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ പരിപാടിയിലൂടെ അറിയിക്കും.

Exit mobile version