Site icon Fourteen Kerala – 14 Kerala News

മലയോര ഹൈവേ തലയാട്-മലപുറം റീച്ച് 2025ഓടെ പൂർത്തിയാകും; മന്ത്രി മുഹമ്മദ് റിയാസ്

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ തലയാട്-മലപുറം റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രസ്തുത റീച്ചിന്റെ നിർമ്മാണ ഉദ്ഘാടനം കട്ടിപ്പാറയിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ 13 ജില്ലകളിലൂടെയാണ് മലയോര ഹൈവേ കടന്ന് പോകുന്നത്. ആകെ 1166 കിലോമീറ്റർ ദൂരമുളള ഹൈവേയ്ക്ക് വേണ്ടി 2985 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിലാകെ 683 കിലോമീറ്റർ മലയോര ഹൈവേ യഥാർത്ഥ്യമായെന്നും 293 കിലോമീറ്റർ റോഡിന്റെ പണി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന 9.9 കിലോമീറ്റർ നീളമുള്ള പ്രസ്തുത റീച്ച് 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്. 57.95 കോടി രൂപ വകയിരുത്തിയാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. 7 മീറ്റർ വീതിയിൽ ക്യാര്യേജ് വേയും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, കലുങ്കുകൾ, പാർശ്വ ഭിത്തികൾ എന്നിവയും നിർമ്മിക്കും. മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ കക്കയം, തോണിക്കടവ്, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്കും എൻ.എച്ച് 766ലേക്കും അതിവേഗം എത്തിച്ചേരാൻ സാധിക്കും.

ഹൈവേ കടന്ന് പോകുന്ന മൂന്ന് പഞ്ചായത്തുകളുടെ സമഗ്രമായ വികസനത്തിനും കക്കയം-തോണിക്കടവ് ടൂറിസം പ്രൊജക്ടിനും പദ്ധതി ആക്കം കൂട്ടും. ഡോ.എം.കെ മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എമാരായ
കെ.എം സച്ചിൻ ദേവ്, ലിന്റോ ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ ജീവൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.

Exit mobile version