Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് നിപ വൈറസ് വ്യാപന ഭീതി ഒഴിയുന്നു; രണ്ട് ദിവസമായി പുതിയ കേസുകളില്ല

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് വ്യാപന ആശങ്കയൊഴിയുന്നു. തുടര്‍ച്ചയായി രണ്ട് ദിവസം പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തില്ല. നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇന്നലെ ലഭിച്ച 42 പരിശോധനാ ഫലങ്ങളും നെഗറ്റീവ്‌ ആയി. നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള നാല് പേരുടെയും നില തൃപ്തികരമാണ്.

ചികിത്സയിലുള്ള ഒമ്പതു വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. നിലവിൽ ഓക്സിജൻ സപ്പോർട്ട് നല്‍കുന്നുണ്ട്. ഇന്നലെ 44 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 1233 ആയി. ഇതിൽ 352 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്.. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വീണ ജോര്‍ജ് പറഞ്ഞു.

രോഗലക്ഷണങ്ങളുള്ള 23 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും നാല് പേര്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും ചികിത്സയിലുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 34617 വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇതുവരെ സന്ദര്‍ശിച്ചു.

അതേസമയം, കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘം ഇന്ന് ജില്ലയിലെത്തും. നിപ ബാധിത പ്രദേശങ്ങളില്‍ നിന്ന് സംഘം സാമ്പിളുകള്‍ ശേഖരിക്കും. സംഘം മറ്റന്നാള്‍ വരെ ജില്ലയിലുണ്ടാകും. ആളുകള്‍ കൂട്ടം ചേരുന്നതിനുള്‍പ്പെടെ ജില്ലയില്‍ നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുകയാണ്.

Exit mobile version