Site icon Fourteen Kerala – 14 Kerala News

നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശി ഹാരിസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശി ഹാരിസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ 5 നാണ് ഹാരിസിൽ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടണ്ടിയത്. ഇന്നേ ദിവസം മുതൽ സെപ്റ്റംബർ 7ന് ഉച്ചവരെ ഇയാള്‍ ബന്ധുവീട്ടിൽ ആയിരുന്നു. ഇതേ ദിവസം റുബിയാൻ സൂപ്പർമാർക്കറ്റിലും സെപ്റ്റംബർ 8 ന് 10.15 മുതൽ 10.45 വരെ ആയഞ്ചേരി ഹെൽത്ത് സെൻററിലും ഉച്ചക്ക് 12 മുതൽ 1 വരെ തട്ടാങ്കോട് മസ്ജിദിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിലും ഹാരിസ് എത്തിയിരുന്നു. സെപ്റ്റംബർ 9 ന് രാവിലെ 10-12 വരെയും സെപ്റ്റംബർ 10 ന് 10.30 മുതൽ 11.30 വരെയും വില്യാപ്പള്ളി ഹെൽത്ത് സെന്‍റെറിൽ ഹാരിസ് ഉണ്ടായിരുന്നു.

സെപ്റ്റംബർ 10 ന് ഉച്ചക്ക് 12 മുതൽ വൈകീട്ട് 3 വരെ വടകര ജില്ലാ ആശുപത്രിയിലും സെപ്റ്റംബർ 11 ന് രാവിലെ 8 മണിക്ക് ഡോ.ജ്യോതികുമാറിന്റെ വീട്ടിലെ ക്ലിനിക്കിലും 9 മുതൽ 5 വരെ വടകര സഹകരണ ആശുപത്രിയിലും എത്തിയ ഇയാള്‍ സെപ്റ്റംബർ 11 വൈകിട്ട് 7ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തുകയും അന്ന് തന്നെ മരണപ്പെടുകയുമായിരുന്നു.

702 പേരാണ് നിപ സമ്പർക്കപട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പർക്കപട്ടികയിൽ 371 ആളുകളും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 ആളുകളുമാണുള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്കപട്ടികയിൽ 50 ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

Exit mobile version