Site icon Fourteen Kerala – 14 Kerala News

ജാനകിക്കാട് പീഡനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട് ജാനകിക്കാട് പീഡനക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കായക്കൊടി സ്വദേശി മർവ്വിനാണ് അറസ്റ്റിലായത്. പുഴയിൽ കുളിക്കാനെത്തിയ പെൺകുട്ടിയെ മർവ്വിനും മറ്റൊരു പ്രതി രാഹുലും ചേർന്നാണ് പീഡിപ്പിച്ചത്. മർവ്വിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16നാണ് പതിനേഴുകാരിയായ ദളിത് പെൺകുട്ടി രണ്ടാം തവണ പീഡനത്തിനിരയായത്. ഈ കേസിലാണ് മർവ്വിന്റെ അറസ്റ്റ്. ഇന്നലെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടുപ്രതി രാഹുലിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവിൽ പൊലീസും വനിതാശിശുക്ഷേമ വകുപ്പും പെൺകുട്ടിക്ക് കൗൺസലിംഗ് നൽകിവരികയാണ്. സായൂജ്, ഷിബു, രാഹുൽ, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പോക്സോ കേസ് ചുമത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി ഇന്ന് അന്വേഷണ സംഘം കോഴിക്കോട് പോക്സോ കോടതിയിൽ അപേക്ഷ നൽകും.

നാദാപുരം എഎസ്പിയാണ് ആദ്യം നടന്ന കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നത്. പെരുവണ്ണാമൂഴി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസ് പേരാമ്പ്ര ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ഈ മാസം മൂന്നിനാണ് പെൺകുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. കുറ്റ്യാടി സ്വദേശിയായ 17കാരിയാണ് പരാതിക്കാരി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേർ ചേർന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ശീതള പാനിയത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകിയായിരുന്നു പീഡനം.

Exit mobile version